Tuesday, June 3, 2008

കമ്യൂണിസ്റ്റ്‌ കല്യാണ മാമാങ്കങ്ങള്‍.

കേരളത്തെ സംബന്ധിച്ചേടത്തോളം മാര്‍ക്സും മാര്‍ക്കിസ്റ്റുപാര്‍ടിയും ഇന്ന്‌ കടലുംകടലാടിയും തമ്മിലുള്ള ബന്ധം മാത്രമായിക്കൊണ്ടിരിക്കുകയാണ്‌.അല്‍പം ചില മൂല്യങ്ങള്‍ എങ്കിലും നിലനിര്‍ത്തണം എന്ന്‌ വാശിപിടിക്കുന്ന പാര്‍ട്ടിയിലെ ഒരു വിഭാഗം നിരന്തരം വെട്ടിമാറ്റപ്പെടുന്നു. പാര്‍ടിനേതാക്കന്‍മാരുടെ മക്കളുടെ വിവാഹമാമാങ്കങ്ങള്‍ തന്നെ പരിശോധിക്കാം. കിലോക്കണക്കിനു സ്വര്‍ണ്ണമാണ്‌ പാര്‍ടിയുടെ ഈ അഭിനവ "മാനേജര്‍"മാരുടെ മക്കളുടെ വിവാഹത്തിനു നല്‍കുന്നതും വാങ്ങുന്നതും. റജിസ്റ്റര്‍ കച്ചേരിയിലോ പാര്‍ട്ടി ഓഫീസിലോ പൊതുവേദിയിലോ വച്ച്‌ ചുവന്ന മാലയണിഞ്ഞ്‌ ലളിതമായി നിര്‍വഹിച്ചിരുന്ന പാര്‍ടിപ്രവര്‍ത്തകരുടെയും മക്കളുടേയും വിവാഹങ്ങള്‍ ഇന്ന്‌ ആര്‍ഭാടത്തിണ്റ്റെ അവസാനവക്കായി വലിയ ഹാളുകളിലേക്കോ സ്റ്റാര്‍ ഹോട്ടലുകളിലേക്കോ മാറ്റപ്പെട്ടിരിക്കുന്നു. വങ്കിട ബൂര്‍ഷ്വാ മുതലാളിമാര്‍ അബ്കാരികള്‍ എന്നിവരുടെ മക്കളുടെ വിവാഹത്തോടുകിടപിടിക്കുന്ന ഇത്തരംവിവാഹങ്ങളില്‍ എത്ര സാധാരണ പാര്‍ടിപ്രവര്‍ത്തകര്‍ക്ക്‌ ക്ഷണം ലഭിക്കുന്നു? ഈ വിവാഹങ്ങളില്‍ പങ്കെടുക്കുന്നവര്‍ ആരൊക്കെ എന്നുകൂടെ ചേര്‍ത്തുവയിച്ചാലെ ചിത്രം പൂര്‍ണ്ണമാകൂ. മറ്റു തൊഴിലോ വരുമാനമോ ഇല്ലാതെ മുഴുവന്‍ സമയ പാര്‍ടിപ്രവര്‍ത്തനം നടത്തുന്ന പലരുടേയും മക്കളുടെ വിവാഹം ഇത്രമേല്‍ ആര്‍ഭാടമായി നടത്തുവാന്‍ എവിടെനിന്നും പണം വരുന്നു?

നേതാവല്ലല്ലോ മക്കളല്ലേ എന്ന്‌ ന്യായീകരിക്കുവാന്‍ വങ്കന്‍മാര്‍ മുതിര്‍ന്നേക്കാം.കൂലിക്കുഞ്ഞമ്മദുമാര്‍ ഒരു പക്ഷെ അതേകുറിച്ച്‌ എഴുതിയില്ലെന്നും വരാം അല്ലെങ്കില്‍ അതിനെ നട്ടുനടപ്പിണ്റ്റെ വിവാഹ സൌന്ദര്യം എന്നൊക്കെ വിശേഷിപ്പിച്ചേക്കാം. നാട്ടില്‍ പെണ്‍മക്കളുടെ വിവാഹം നടത്തുവാന്‍ പണമില്ലാതെ നിരവധി പാര്‍ടിപ്രവര്‍ത്തകര്‍ നെട്ടോട്ടം ഓടുമ്പോള്‍ അവര്‍ക്കുമുമ്പില്‍ ഇതാണോ ഒരു കമ്യൂണിസ്റ്റുകാരന്‍ കാണിക്കേണ്ട മാതൃക.അരവയര്‍ മുറുക്കിയുടുത്ത്‌ പാര്‍ടിക്കുവേണ്ടി ജാഥവിളിച്ചും പിരിവുനല്‍കിയും തല്ലുകൊണ്ടും ജീവിതം പാഴാക്കുന്നവരോടുള്ള വെല്ലുവിളിയല്ലെ ഇത്‌.. അവരെ അവഹേളിക്കുന്നത്‌ ഒരു പാര്‍ടിനേതാവിനു ചേര്‍ന്നതാണോ?

മറ്റൊന്ന്‌ ഇവര്‍ നാഴികക്ക്‌ നാല്‍പതുവട്ടംവിളിച്ചുകൂവുന്ന മതേതര-പുരോഗമന സൂക്തങ്ങളാണ്‌. പഴയ തലമുറയിലെ നേതാക്കന്‍മാരെ ഒഴിവാക്കിയാല്‍ പുതുതലമുറയില്‍ എത്ര നേതാക്കന്‍മാര്‍ മതത്തിനതീതമയി അന്യജാതിയില്‍ നിന്നോ പോട്ടെ ഹിന്ദുക്കളില്‍ തന്നെ ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ താഴ്ന്ന ജാതിയില്‍ നിന്നോ വിവാഹം കഴിച്ച്‌ മാതൃക കാണിക്കുന്നുണ്ട്‌? സ്വന്തം ജീവിതത്തില്‍ മാതൃക കാണിക്കാന്‍ കഴിയാത്തവര്‍ എങ്ങിനെ കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങള്‍ പറയും അവരെ എങ്ങിനെ കമ്യൂണീസ്റ്റുകാരന്‍ എന്ന്‌ പറയു? അപ്പോള്‍ കേരളത്തിലെ കമ്യൂണിസവും മാര്‍ക്കിസവും കേവലം അധികാരത്തിനും സ്വത്ത്‌ സമ്പാദിക്കുന്നതിനും വേണ്ടി മാത്രമാണോ എന്ന്‌ വായനക്കാര്‍ ചോദിച്ചേക്കാം യാദാര്‍ഥ്യങ്ങള്‍ വിശകലനം ചെയ്ത സ്വയം തീരുമാനിക്കുക സുഹൃത്തുക്കളേ...

Monday, May 26, 2008

ഡി.വൈ.എഫ്‌.ഐയും"സ്വാമി" വിരുദ്ധ സമരവും.

ഡി.വൈ.എഫ്‌.ഐ ക്കാര്‍ സംസ്ഥനവ്യാപകമായി ഹിന്ദു "സ്വാമി"മാരുടെ ആശ്രമങ്ങളിലേക്കും മറ്റും ജാഥനടത്തുകയും വ്യപകമായി ഇത്തരം സ്ഥപനങ്ങളുടെബോര്‍ഡുകളും മറ്റും തല്ലിത്തകര്‍ക്കും ചെയ്തുവരികയാണല്ലോ. വലിയ മുസ്ളീം ദിവ്യന്‍മാര്‍-ക്രിസ്ത്യന്‍ ദിവ്യന്‍മാര്‍ എന്നിവരുടെ സ്ഥപനങ്ങള്‍ ഒന്നും ഇതുവരെ ഇവരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല ഇനിയൊട്ടു പെടുകയും ഇല്ല.അവിടെ തൊട്ടുകളിച്ചാല്‍ കളിമാറും.തീര്‍ച്ചയായും മതത്തിണ്റ്റെ പേരില്‍ തട്ടിപ്പുനടത്തുന്നവരെ തുടച്ചുനീക്കേണ്ടതുണ്ട്‌ പക്ഷെ അത്‌ ഒരു പൊതുസമൂഹത്തില്‍ ഒരു വിഭാഗത്തില്‍ പെടുന്നവര്‍ക്കെതിരെ അതും തിരിച്ചടിയുണ്ടാകാത്തവര്‍ക്കെതിരെ മാത്രം ഒതുക്കുന്നതു ശരിയല്ല.

വിദേശ ഫണ്ടു വാങ്ങി പ്രവര്‍ത്തിക്കുന്ന എത്രയോ മതസ്ഥപനങ്ങള്‍ കേരളത്തില്‍ ഉണ്ട്‌. ഇവര്‍ സ്വരൂപിക്കുന്ന ഫണ്ട്‌ ഏതുവിധത്തില്‍ ചിലവഴിക്കുന്നു എന്നതിനെകുറിച്ച്‌ എന്തുകൊണ്ട്‌ ഒരു സമഗ്രമായ അന്വേഷണം നടാത്തുവാന്‍ ഗവണ്‍മെണ്റ്റിനോട്‌ ആവശ്യപ്പെട്ടുകൂടാ?കൃത്യമായ ഒരു അനേഷണംനടന്നാല്‍ തങ്ങളുടെ തന്നെ നേതക്കന്‍മാര്‍ പ്രതിക്കൂട്ടിലാകും എന്ന്‌ ഇവര്‍ക്ക്‌ അറിയാം.പലനേതാക്കന്‍മാരുടെയും മക്കളുടെ വിവാഹത്തില്‍ പിടിയിലായ ദിവ്യന്‍മാര്‍ പങ്കെടുത്തതിണ്റ്റെ ഫോട്ടോസ്‌ ഇതിനോടകം പത്രങ്ങളില്‍ വന്നുകഴിഞ്ഞു.

ഇടതു പ്രസ്ഥാനങ്ങള്‍ എന്നും ഹിന്ദുമതത്തിണ്റ്റെ വിശ്വാസങ്ങളെ മാത്രമേ വിമര്‍ശനവിധേയമാക്കിയിട്ടുള്ളൂ.അല്ലെങ്കില്‍ അതാണ്‌ സുരക്ഷിതം എന്ന്‌ അവര്‍ക്ക്‌ അറിയാം.മറ്റു മതവിഭാഗങ്ങള്‍ സംഘടിതരായതിനാല്‍ രഷ്ട്രീയമായ തിരിച്ചടി ഉണ്ടാകും എന്ന്‌ അവര്‍ക്കറിയാം. ഒരിക്കല്‍ "ആചാര്യന്‍" ന്യൂനപക്ഷ സമുദായത്തില്‍ വിപ്ളവകരമായ മറ്റത്തിനു പുറപ്പെട്ടെങ്കിലും ഇല്ലത്തുനിന്നും ഇറങ്ങുന്നതിനു മുമ്പു തന്നെ നിര്‍ത്തിക്കളഞ്ഞു.പിണറായി വിജയന്‍ ചില ക്രിസ്ത്യന്‍ മിഷണറിമരുമയി വാക്ക്‌ പയറ്റുനടത്തുന്നതും അവര്‍ തിരിച്ച്‌ ഇടയലേഖനം ഇറക്കുന്നതും മറന്നിട്ടില്ല.എന്നാല്‍ അത്‌ വിശ്വാസത്തിണ്റ്റെ പേരില്‍ ഉള്ള വിഷയ്ത്തിലല്ല. വിദ്യഭ്യാസ സ്ഥപനങ്ങളുടെ പേരില്‍ ഉള്ള വിഷയത്തില്‍ ആണ്‌.

ഒരു യുവജനപ്രസ്ഥനമെന്ന നിലയില്‍ ഡി.വൈ.ഫ്‌.ഐ പലപ്പോഴും സമരമുഖത്ത്‌ തങ്ങളുടേതായ നിലപാടുകള്‍ വ്യക്തമായി തെളിയിച്ചിട്ടുള്ളവര്‍ ആണെങ്കിലും ഇപ്പോള്‍ നടത്തുന്നത്‌ തികച്ചും പ്രഹസം ആണെന്ന്‌ പറയാതെവയ്യ.നേരുപറഞ്ഞാല്‍ ഇവര്‍ ആദ്യം പ്രകടനം നടത്തേണ്ടത്‌ സ്വന്തം പാര്‍ട്ടിമാധ്യമങ്ങള്‍ക്കുനേരെ തന്നെയാണ്‌.മന്ത്രമോതിരം മുതല്‍ സേവവരെ ഈ മാധ്യമങ്ങളില്‍ പരസ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ഇത്‌ നിര്‍ത്തലാക്കുവാന്‍ വേണ്ടിയായിരിക്കണം ആദ്യം സമരം നടത്തേണ്ടത്‌. ഇക്കാര്യത്തില്‍ "മാധ്യമം" പത്രം പാലിക്കുന്ന നിലപാടിനെ അഭിനന്ദിക്കാതെ വയ്യ.അവര്‍ ഇത്തരക്കാരുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാറില്ല.


സമരം സമൂഹത്തിലെ എല്ലാ തട്ടിപ്പുവീരന്‍മാര്‍ക്കെതിരെയും സ്ഥപനങ്ങള്‍ക്ക്‌ എതിരേയും വേണം.എങ്കിലേ അതിനു യുക്തിയും സാമൂഹിക പ്രസക്തിയും ഉള്ളൂ.അല്ലാത്തപക്ഷം അതൊരു പ്രഹസനമെന്നോ അല്ലെങ്കില്‍ ഒരു വിഭഗത്തോടുള്ള വെല്ലുവിളിയോ ആയി മാറും.

Wednesday, May 21, 2008

പട്ടിണിയുടെ രാഷ്ട്രീയം

പട്ടിണിയും ദാരിദ്രവും ആണ്‌ എന്നും ഇടതുപക്ഷത്തിണ്റ്റെ വളര്‍ച്ചക്ക്‌ വളക്കൂറുള്ള മണ്ണായി വര്‍ത്തിച്ചിട്ടുള്ളത്‌.ജന്‍മിത്വ-മുതലാളിത്വ ചൂഷണത്തിനെതിരെ തൊഴിലാളികളെയും പട്ടിണിപ്പാവങ്ങളെയും സംഘടിപ്പിച്ചുകൊണ്ട്‌ വിപ്ളവത്തിണ്റ്റെ ചുവപ്പന്‍ ചക്രവാളങ്ങള്‍ രചിച്ച്‌ ഒരു കാലത്ത്‌ അവര്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചു. ജനങ്ങള്‍ക്കൊപ്പം നിന്ന്‌ അവര്‍ക്കു വേണ്ടി പോരാടിയ ഒരു ഇടതുതലമുറ നമുക്കുണ്ടായി. ത്യാഗങ്ങള്‍ സഹിച്ചും കൊടിയ മര്‍ദ്ധനങ്ങളെ അതിജീവിച്ചും ജനമനസ്സുകളില്‍ കുടിയേറിയവരുടെ പിന്‍മുറക്കാര്‍ ഇന്ന്‌ അധികരത്തിണ്റ്റെ ലഹരിയില്‍ അഹങ്കരിച്ചും പോരടിച്ചും ഒരു ജനതയെ പട്ടിണിയിലേക്ക്‌ തള്ളിവിടുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌.പട്ടിണിയെ രാഷ്ടീയമായി ഉപയോഗിക്കാം എന്നതിണ്റ്റെ സാധ്യതകള്‍ ആഗോളതലത്തില്‍ തന്നെ മനസ്സിലാക്കിയവരാണ്‌ ഇടതുപക്ഷം.കമ്യൂണിസവും മാര്‍ക്കിസവും ഉടലെടുത്തതും തുടര്‍ന്നുനിലനിന്നതും പട്ടിണിയും അടിച്ചമര്‍ത്തലുകള്‍കും മൂലമണ്‌. മുമ്പ്‌ പട്ടിണിക്കെതിരെ പടപൊരുതിയവര്‍ ഇന്ന്‌ പരസ്പരം പോരടിക്കുന്നത്‌ പട്ടിണിയെ നാട്ടിലേക്ക്‌ തിരികെകൊണ്ടുവരുവാന്‍ വേണ്ടിയാണ്‌ എന്നത്‌ വൈരുദ്യമായിതോന്നാം.

കര്‍ഷകതൊഴിലാളികളെ ചൂഷണം ചെയ്തിരുന്ന ജന്‍മിമാരില്‍ നിന്നും പിടിച്ചെടുത്ത്‌ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ വിതരണം ചെയ്ത്‌ വിപ്ളവം സൃഷ്ടിച്ച്‌ ഏതാനും പതിറ്റാണ്ടുകള്‍ക്കിപ്പുറം കേരളത്തിലെ നെല്‍ വയലുകളില്‍ നികത്തപ്പെടാതെ കിടക്കുന്നതില്‍ പലതും തൊഴിലാളികളെ ലഭിക്കാതെ തരിശ്ശായിക്കിടക്കാന്‍ തുടങ്ങിയിരിക്കുന്നു.കൃിഷി ചെയ്യുന്ന കര്‍ഷകരാകട്ടെ തൊഴിലാളിക്ഷാമത്താലും പ്രകൃതി ദുരന്തത്താലും ബുദ്ധിമുട്ടുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ഘോരഘോരം പ്രസംഗിക്കുന്നവര്‍ പക്ഷെ ഇതു കണ്ടില്ലെന്നു നടിക്കുന്നു. കൊയ്യുവാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ യന്ത്രങ്ങളെ ആശ്രയിക്കുവാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും യന്ത്രങ്ങളുമായി വന്നവരെ തടായുകയും ചെയ്തതുമൂലം ഈ വര്‍ഷം തന്നെ ടണ്‍ കണക്കിനു നെല്ല്‌ കേരളത്തിണ്റ്റെ നെല്‍പാടങ്ങളില്‍ നശിച്ചുപോയി.

കേരളം കടുത്ത ഭക്ഷ്യക്ഷാമം നേരിടുവാന്‍ തുടങ്ങിയ വേളയില്‍ ആണിതെന്ന്‌ ഓര്‍ക്കണം. കേരളത്തില്‍ ഭക്ഷ്യക്ഷാമം വന്നതോടെ എന്നും കേന്രനയവും അമേരിക്കയെയും ഒരു രക്ഷാമാര്‍ഗ്ഗമായി ഉപയോഗിക്കാറുള്ള ഇടതുപക്ഷെം ഇതിനെയും അത്തരത്തില്‍ വ്യഖ്യാനിക്കുവന്‍ മുന്നോട്ടുവന്നു. ആഗോളമായി തന്നെ ഉള്ള ഭക്ഷ്യക്ഷാമത്തിണ്റ്റെ പേരില്‍ ഇതിനെ തള്ളിക്കളയുവാന്‍ കഴിയില്ല.ഉള്ളതിനെ ഉപയോഗിക്കാതിരിക്കുകയും ഇനി ആരെങ്കിലും കൃഷിചെയ്തു ജീവിക്കുന്നേങ്കില്‍ അതിനു തടസ്സം സൃഷ്ടിക്കുകയും ചെയ്യുക മാത്രമല്ല ഭക്ഷ്യ സുരക്ഷാപദ്ധതിയെ തുരങ്കം വെക്കുക കൂടി ചെയ്തു ഈ വിദ്വാന്‍മാര്‍ എന്ന്‌ കൂടെ അറിയുമ്പോഴേ ഇടതിണ്റ്റെ പട്ടിണി രാഷ്ടീയം പൂര്‍ണ്ണമാകൂ. എല്‍ഡി എഫില്‍ ചര്‍ച്ചക്ക്‌ വന്നപ്പോള്‍ പദ്ധതിയുടെ ക്രെഡിറ്റ്‌ തങ്ങാള്‍ക്ക്‌ വേണം എന്ന്‌ ഉറപ്പിച്ചു വന്ന വല്യേട്ടനും ചെറിയേട്ടനും പരസ്പരം ചീത്തവിളിച്ചു. പേരില്‍ വെളിയന്‍ എന്ന്‌ ഉണ്ടെങ്കിലും തങ്ങളുടേ ഈഗോമൂലം കേരളത്തിലെ ജനങ്ങള്‍ പട്ടിണിയിലാകും എന്ന്‌ "വെളിവു" പക്ഷെ ഒരു പാര്‍ട്ടിയുടെ നേതാവിനു ഇല്ലാതെ പോയി. പൂച്ചകറുത്തതോ വെളുത്തതോ എന്നത്‌ പ്രശ്നമല്ല എലിയെപിടിച്ചല്‍ മതി എന്ന്‌ പറഞ്ഞതുപോലെ നടപ്പിലാക്കുന്നത്‌ ആരായാലും കുതിച്ചുയര്‍ന്ന അരിവില കുറഞ്ഞാല്‍ മതീയ്ന്നേ പട്ടിണികിടക്കുന്നവര്‍ക്കുള്ളൂ.എന്നാല്‍ കുതിച്ചുയര്‍ന്ന വിലയെ പിടിച്ചുനിര്‍ത്തുവാനും സാധാരണക്കാരണ്റ്റെ പട്ടിണിയകറ്റുവാനും ചേര്‍ന്ന എല്‍ഡിയെഫ്‌ യോഗം തീരുമാനമാകതെ പ്രിഞ്ഞു. അവിടെ രഷ്ട്രീയം കളിക്കുവാനാണ്‌ ഇവിടുത്തെ ജനങ്ങളുടേ പാര്‍ട്ടിയെന്നും പട്ടിണിപ്പാവങ്ങളുടെ പടനായകരെന്നും അവകാശപ്പെടുന്ന ഇടതു നേതാക്കന്‍മാരും പാര്‍ട്ടികളും ശ്രമിച്ചത്‌. അല്‍പദിവസം മുമ്പ്‌ ബംഗാളില്‍ നിന്നും അരികൊണ്ടുവരുവാന്‍ രണ്ടുമന്ത്രിമാര്‍ കാണിച്ച ഉത്സാഹത്തിണ്റ്റെ രാഷ്ട്രീയം ഇവിടത്തെ പത്ര- ടിവി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു.

ഈ നാട്ടിലെ പട്ടിണിപ്പാവങ്ങളാണ്‌ പോളിങ്ങ്‌ ബൂത്തില്‍ ക്യൂനിന്ന്‌ തങ്ങളെ ജയിപ്പിച്ചതെന്ന്‌ ഇന്നത്തെ മന്ത്രിപുംഗവന്‍മാര്‍ ഒരു നിമിഷം ഓര്‍ക്കാതെ പോകുന്നത്‌ എന്തേ? തങ്ങള്‍ പട്ടിണീകിടന്നും മുണ്ടു മുറുക്കിയുടുത്തുമാണ്‌ മന്ത്രിമന്തിരങ്ങളിലേക്ക്‌ എത്തിച്ചതെന്നും അവിടേ ആഡംബരജീവിതം നയിക്കുന്നതിനുള്ള വക കണ്ടെത്തുന്നതെന്നും അവരെ ഓര്‍മ്മപ്പെടുത്തുവാന്‍ ജനം ഇനിയും വൈകിക്കൂട.